വക്കം സ്വദേശിയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
കിഴിവിലം വില്ലേജിൽ വലിയ ഏല വൈദ്യന്റെ മുക്ക് വയൽതിട്ട വീട്ടിൽ ഗോപിയുടെ മകൻ 49 കാരൻ കുമാർ, വക്കം വില്ലേജിൽ ഇറങ്ങുകടവ് ദേശത്ത് പുതുവീട്ടിൽതൊടി വീട്ടിൽ പൊന്നന്റെ മകൻ 58 കാരൻ ജയൻ എന്ന തീപ്പൊരി ജയൻ എന്നിവരാണ് പിടിയിലായത്.
ഈ മാസം 19 ന് രാത്രിയിൽ ഇരുവരും ചേർന്ന് മദ്യ ലഹരിയിൽ കുമാറിന്റെ ഭാര്യാസഹോദരിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിയ നാട്ടുകാരുടെ നേർക്ക് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു.
വക്കം ഇറങ്ങുകടവ് മേഖലയിൽ പ്രതികൾ നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു കടയ്ക്കാവൂർ എസ്എച്ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ദീപു, ജിഎസ്ഐ എഡിസൺ, എഎസ്ഐമാരായ ശ്രീകുമാർ രാജീവ്, സിപിഒമാരായ സുജിൽ , അനിൽകുമാർ, ഇന്ദ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

