എസ്.എ.ടി.യിലേക്കുള്ള യാത്രയ്ക്കിടയിൽ യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം. കഠിനംകുളം ചാന്നാങ്കര സ്വദേശിയായ 25-കാരിയാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മംനൽകിയത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നില വെള്ളിയാഴ്ച ഗുരുതരമായി. താലൂക്കാശുപത്രി അധികൃതരുടെ നിർദേശപ്രകാരം അടിയന്തരചികിത്സ നൽകുന്നതിനായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി കനിവ് 108 ആബുലൻസിൽ ഡ്രൈവർ വിഷ്ണുവും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിഷ്ണുവും യുവതിയുമായി തിരുവനന്തപുരത്തേക്ക് തിരിച്ചു. എന്നാൽ, കണിയാപുരത്ത് എത്തിയപ്പോഴേക്കും യുവതിയുടെ നില വഷളായി. തുടർന്ന് മെഡിക്കൽ ടെക്നീഷ്യൻ വിഷ്ണുവിന്റെ പരിചരണത്തിൽ യുവതി ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി ഇരുവർക്കായുള്ള പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഈ ആംബുലൻസിൽത്തന്നെ എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അശുപത്രി അധികൃതർ അറിയിച്ചു.

