കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിലുൾപ്പെടുത്തി രൂപീകരിച്ച ശിവഗിരി തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമായി ശിവഗിരിമഠത്തിൽ നിർമ്മിക്കുന്ന പ്രവേശനകവാടത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ച് പ്രത്യേകപൂജയും പ്രാർത്ഥനയും നടന്നു.
ആധുനിക രീതിയിലുള്ള ഗോപുരം കാലതാമസമില്ലാതെ യാഥാർത്ഥ്യമാക്കണമെന്ന് പൂജാകർമ്മങ്ങൾക്ക് നേതൃത്വം വഹിച്ച ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, മറ്റുസന്ന്യാസിശ്രേഷ്ഠർ, നിർമ്മാണത്തിന്റെ ചുമതലയുള്ള ഐ.ടി.ഡി.സി ഉദ്യോഗസ്ഥർ, മഠത്തിലെ അന്തേവാസികൾ തുടങ്ങിയവരും സംബന്ധിച്ചു. സർക്യൂട്ടിന്റെ ഭാഗമായി ചെമ്പഴന്തി, കുന്നുംപാറ, അരുവിപ്പുറം എന്നിവിടങ്ങളിലും വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

