Thursday, August 22, 2024
HomeAATINGALആശാൻ 150ആം ജന്മവാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് സമാപനമായി.

ആശാൻ 150ആം ജന്മവാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് സമാപനമായി.

കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷമായി നടത്തിവരുന്ന ആശാൻ നൂറ്റമ്പതാം ജന്മവാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു.150 ഓളം കവികളുടെ കാവ്യാലാപനത്തോടെ ആരംഭിച്ച സമാപന സമ്മേളനത്തിന് ചിറയിൻകീഴ് എംഎൽഎ വി.ശശി അധ്യക്ഷത വഹിച്ചു. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മലയാള കവിയാണ് കുമാരനാശാൻ എന്നും മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച ആശാൻ കേരള സാമൂഹിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ വ്യക്തിത്വമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ പറഞ്ഞു.

കവിയും നവോത്ഥാന നായകനും എന്നതിലുപരി ആധുനിക നിർമ്മാണ രീതികൾ ഉപയോഗിച്ച് ചെങ്ങമനാട് ഓട് നിർമ്മാണ കമ്പനി സ്ഥാപിച്ച കുമാരനാശാൻ എന്ന വ്യവസായിയെ ചടങ്ങിൽ വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് സദസ്സിനെ ഓർമപ്പെടുത്തി. കവിതയുടെ ആസ്വാദനത്തിനും ചർച്ചകൾക്കും പഠനത്തിനുമായി തോന്നയ്ക്കലിൽ ആരംഭിച്ച ആശാൻ പള്ളിക്കൂടം ഉദ്ഘാടനവും പുഷ്പവാടിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ആശാൻ കാലാനുവർത്തിയായ ആശയങ്ങളുടെ വക്താവാണ്.

ഗാന്ധിയുടെ ജീവിതം സത്യാന്വേഷണ പരീക്ഷണങ്ങൾ ആണെങ്കിൽ ആശാന്റെ ജീവിതം സ്നേഹാന്വേഷണ പരീക്ഷണങ്ങളാണ്. ആശാൻ കവിതകളിലെ സ്നേഹവും സ്വാതന്ത്ര്യവും സമകാലിക സാഹചര്യത്തിൽ പ്രസക്തമാണെന്നും തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കുമാരനാശാൻ സമ്പൂർണ കൃതികളുടെ പുനഃപ്രകാശനവും മന്ത്രി എം ബി രാജേഷ് നടത്തി.

12,500 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന വീണപൂവ് പുരസ്കാരം വി. ചന്ദ്രബാബു മന്ത്രി സജി ചെറിയനിൽ നിന്നും ഏറ്റു വാങ്ങി. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന കുമാരകവി പുരസ്കാരം മന്ത്രി പി. രാജീവിൽ നിന്നും നീതു സി. സുബ്രമണ്യം ഏറ്റുവാങ്ങി. കാവ്യാലാപന സമ്മാനങ്ങൾ ചടങ്ങിൽ മന്ത്രി എം. ബി രാജേഷ് വിതരണം ചെയ്തു. ആശാൻ ജയന്തി പ്രഭാഷണം സാഹിത്യകാരൻ ജോർജ് ഓണക്കൂർ നിർവഹിച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ചെയർമാൻമാരെയും മുൻസെക്രട്ടറിമാരെയും ചടങ്ങിൽ ആദരിച്ചു. കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ, വർക്കല എം എൽ എ
വി ജോയ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാഹിത്യ രംഗത്തും സാമൂഹിക രാഷ്ട്രീയ രംഗത്തുമുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES