പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി തീരക്കടൽ വിട്ട് മീൻകൂടുകൾ (കൃത്രിമപ്പാര്) നിക്ഷേപിക്കുന്ന പദ്ധതി വീണ്ടും നടപ്പിലാക്കുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പ്രകാരമാണ് പദ്ധതി നടപ്പാക്കുക.
സംസ്ഥാനത്ത് 222 മീൻപിടിത്ത ഗ്രാമങ്ങളിലെ തീരക്കടലിലാണ് മീൻകൂടുകൾ കടലിന്റെ അടിത്തട്ടിൽ സ്ഥാപിക്കുക.
പൊഴിയൂർ മുതൽ വർക്കല, ഇടവ വരെയുള്ള 42 മീൻപിടിത്ത ഗ്രാമങ്ങളിലെ തീരക്കടലിൽ ഇവ സ്ഥാപിക്കും. 13.2 കോടി ഉപയോഗിച്ചാണിത് പൂർത്തിയാക്കുക.
ഫിഷറീസ് വകുപ്പിനു വേണ്ടി തീരദേശ വികസന കോർപ്പറേഷൻ പദ്ധതി നടപ്പിലാക്കും. നടപടികൾ പൂർത്തിയാക്കി മഴക്കാലം കഴിയുന്നതോടെ പാരുകൾ ഇടും. 2011- മുതൽ 2022- വരെയായി ജില്ലയിലെ 18 മീൻപിടിത്ത ഗ്രാമങ്ങളിൽ 4190 കൃത്രിമ പാരുകൾ സ്ഥാപിച്ചിരുന്നു. തുടർന്ന് പരമ്പരാഗത തൊഴിലാളികൾക്ക് കൂടുതൽ മീൻകിട്ടിയിരുന്നു.
ഇത് സംബന്ധിച്ച് മീൻകൂടുകളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ അടക്കമുള്ള റിപ്പോർട്ട് പരിഗണിച്ചാണ് വീണ്ടും പദ്ധതി നടപ്പാക്കാൻ സർക്കാരുകൾ തീരുമാനിച്ചത്.

