ടൂറിസം വികസനത്തിന്റെ ഭാഗമായി തദ്ദേശ- ടൂറിസം വകുപ്പുകൾ സംയുക്തമായി ആരംഭിച്ച ‘ഡെസ്റ്റിനേഷൻ ചലഞ്ച്’ പദ്ധതിയിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന് അവഗണന.
ടൂറിസം സദ്യതകൾ വളരെയേറെയുള്ള ചരിത്രഭൂമിയായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്താണ് പദ്ധതിയിൽ ഇടാനേടാനാകാതെ അവഗണിയ്ക്കപ്പെട്ടത്.
▪️എന്താണ് ഡെസ്റ്റിനേഷൻ ചലഞ്ച്’ പദ്ധതി..?
തദ്ദേശ ടൂറിസം വികസനത്തിന്റെ ഭാഗമായി തദ്ദേശ – ടൂറിസം വകുപ്പുകൾ സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് ‘ഡെസ്റ്റിനേഷൻ ചലഞ്ച്’ പദ്ധതി.
ഓരോ തദ്ദേശസ്ഥാപന പരിധിയിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്നതാണ് “ഡെസ്റ്റിനേഷൻ ചലഞ്ച്” പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇതുവഴി, പ്രദേശവാസികളായ നൂറോളം പേർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുകയും പദ്ധതിവഴി വിഭാവനം ചെയ്യുന്നു.
പദ്ധതിപ്രകാരം നിലവിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ ടൂറിസം കേന്ദ്ര വികസനത്തിന്റെയും ആകെച്ചെലവിന്റെ അറുപത് ശതമാനം (പരമാവധി 50 ലക്ഷം രൂപ) ടൂറിസം വകുപ്പ് നൽകും. ശേഷിക്കുന്നത് തദ്ദേശസ്ഥാപനങ്ങൾ തനതു ഫണ്ടിലൂടെയോ സ്‌പോൺസർഷിപ്പ് വഴിയോ കണ്ടെത്തേണ്ടതാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സഹായത്തോടെ ആധുനിക രീതിയിലാകും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക. പദ്ധതിയുടെ നിർവ്വഹണവും നടത്തിപ്പും വരുമാനവും തദ്ദേശ സ്ഥാപനങ്ങൾക്കാണ്.
ടൂറിസം സാധ്യതകളും അതിലൂന്നിയുള്ള വികസനവും ലക്ഷ്യംവച്ചുള്ള പദ്ധതിയിൽ ടൂറിസം സാധ്യതകൾ ഏറെയുള്ള അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടാതെ പോയതിത് ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരുടേയും അനാസ്ഥയാണെന്നാണ് സൂചന.
ഇതോടെ, അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, മുതലപ്പൊഴി, കായിക്കര ആശാൻ സ്മാരകം, പൊന്നുംതുരുത്ത്, ചെമ്പകത്തറ, അഞ്ചുതെങ്ങ് കടൽ, അഞ്ചുതെങ്ങ് കായൽ, ചരിത്ര പ്രധാന ആരാധനാലയങ്ങൾ തുടങ്ങി അഞ്ചുതെങ്ങിന്റെ പ്രത്യേകതകളെ ഗുണകരമായി പ്രയോജനപ്പെടുത്തുന്നതിൽ ബന്ധപ്പെട്ടവർ പൂർണ്ണമായും, പരാജയപ്പെട്ടിരിക്കുകയാണ്.
കാര്യമായ വരുമാന മാർഗ്ഗങ്ങളില്ലാത്ത അഞ്ചുതെങ്ങ് പഞ്ചായത്ത്കൂടി പദ്ധതിയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ അത് അഞ്ചുതെങ്ങിന്റെ ടൂറിസം സാധ്യതകൾക്കും, വികസനത്തിനും അതുവഴിയുള്ള വരുമാനത്തിനും പ്രയോജനകരമാകുമായിരുന്നു.

