ചെക്കാലവിളാകം മാർക്കറ്റ് നിർമ്മാണം ആരംഭിക്കാത്തതിനെതുടർന്ന് വ്യാപാരികളും നാട്ടുകാരും ദുരിതത്തിൽ.
ഉടൻ നിർമ്മാണ പ്രവർത്തികൾ ആരംഭിയ്ക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ച ചെക്കാലവിളാകം മാർക്കറ്റ് നിർമ്മാണം ഇങ്ങുമെത്താത്തതിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപരികളാണ് ഗതികേടിലായിരിക്കുന്നത്.
കടയ്ക്കാവൂർ ചെക്കാലവിളാകം പൊതുമാർക്കറ്റ് പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നോട്ടീസ് നൽകി നിർബന്ധപൂർവ്വം വ്യാപാരികളെ ഒഴുപ്പിച്ചത്.
എന്നാൽ വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിച്ചിട്ടും നിർമ്മാണ പ്രവർത്തികൾ ആരംഭിയ്ക്കാൻ വൈകുന്നതാണ് നിലവിൽ വ്യാപാരികളെയും, യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുന്നത്.
ഒഴിഞ്ഞുപോയ കടകളുടെ മുൻ വശങ്ങളും ചന്തയോട് ചേർന്നുള്ള പാതയോരങ്ങളും ചില്ലറ വിൽപ്പനക്കാർ കയ്യടക്കിയതോടെ, അഞ്ചുതെങ്ങ് കടയ്ക്കാവൂർ റോഡിൽ അപകടങ്ങൾക്കും യാത്രാ കുരുക്കുകകൾക്കും ഇത് വലിയതോതിൽ കാരണമായി തീർന്നിട്ടുണ്ട്, കൂടാതെ പാതയോരങ്ങളിൽ മത്സ്യ ആവശ്ഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതും ഇപ്പോൾ ഇവിടുത്ത്കാർക്ക് തലവേദനയായി മാറിയിട്ടുണ്ട്.
കടയ്ക്കാവൂർ ചെക്കാല വിളാകം മാർക്കറ്റ് കിഫ്ബി യുടെ സഹായത്തോടെ അത്യാധുനിക നിലവാരത്തി ലുള്ള മത്സ്യ മാർക്കറ്റ് ആയി നവീകരിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടങ്ങളിൽ നിന്ന് കച്ചവടക്കാരെ ഒഴുപ്പിച്ചത്.
നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് ഏജൻസിയായ നിർവ്വഹണ തീരദേശ വികസന കോർപ്പറേഷന് സ്ഥലം കൈമാറേണ്ടതുള്ളതിനാൽ ജൂണ് 15 നകം എല്ലാ വ്യാപാരികളും സ്റ്റാളുകൾ ഒഴിഞ്ഞു താക്കോൽ രേഖാമൂലം ആഫീസിൽ ഏൽപ്പിക്കേണ്ടതാണെന് അറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം വ്യാപാരികളും കടമുറികൾ ഒഴിഞ്ഞു പോയിരുന്നു.
എന്നാൽ അധികൃതർക്ക് നാളിതുവരെയും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുവാൻ സാധിച്ചിട്ടില്ല, അതിനാൽ തന്നെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ ചെറുകിട കച്ചവടക്കാർ പ്രദേശത്തത്തെ പാതയോരങ്ങൾ കയ്യടക്കി കച്ചവടം പുനരാരംഭിച്ചത്.
നിർമ്മാണ പ്രവർത്തികൾ എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കണമെന്ന് ആവശ്യവുമായി നിരവധിതവണ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അധികൃതരെ വ്യാപാരികൾ സമീപിച്ചെങ്കിലും തങ്ങളുടെ ജോലി കെട്ടിടം വ്യാപാരികളെ ഒഴിപ്പിച്ച് അധികൃതർക്ക് നൽകിയതോടുകൂടി കഴിഞ്ഞെന്നും ഇനി തുടർനടപടികൾ നിർമ്മാണ പ്രവർത്തികളും നോക്കേണ്ടത് ഏജൻസിയായ നിർവ്വഹണ തീരദേശ വികസന കോർപ്പറേഷനുമാണെന്ന നിലപാടിലാണ് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അധികൃതർ.
ഗ്രാമപഞ്ചായത്ത് അധികൃതർ കൈമലർത്തിയതോടെ വളരെ വേഗം പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകുമ്പോൾ തിരികെ എത്താമെന്ന വ്യവസ്ഥയിൽ താൽക്കാലിക സംവിധാനങ്ങളിലേക്ക് മാറ്റിയ വ്യാപാരസ്ഥാപനങ്ങളുടെ ഉടമകൾ ദുരിതത്തിലായിരിക്കുകയാണ്.
എത്രയും പെട്ടെന്ന് തന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിയ്ക്കുകയും പ്രദേശത്ത് നടന്നുവരുന്ന ചെറുകിട വ്യാപാരങ്ങൾ ഒഴിപ്പിയ്ക്കുവാനുമുള്ള നടപടി സ്വീകരിയ്ക്കുവാൻ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെ ആവിശ്യം.





