ചിറയിൻകീഴ് ഉൾപ്പെടെയുള്ള ആറു താലൂക്കുകളിൽ ഭൂഗർഭ ജലവിതാനം വൻതോതിൽ കുറഞ്ഞതായി കണ്ടെത്തൽ. കേന്ദ്ര ഭൂജല ബോർഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ്, ചിറയിൻകീഴ്, വർക്കല, അതിയന്നൂർ, പാറശാല, നെടുമങ്ങാട്, പോത്തൻകോട് എന്നീ താലൂക്കുകളിലെ ഗുരുതര സ്ഥിതി വെളിവായത്.
അതീവ ഗുരുതരം, ഭാഗിക ഗുരുതരം, സുരക്ഷിതം എന്നിങ്ങനെ മൂന്നായി തരം തിരിച്ചപ്പോൾ ഭാഗിക ഗുരുതര വിഭാഗത്തിലാണ് ഈ താലൂക്കുകൾ ഉൾപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ 70നും 90 ശതമാനത്തിനിടയിലാണ് ഭൂഗർഭ ജലത്തിന്റെ ഉപഭോഗം. 70 ശതമാനത്തിനു താഴെയാണെങ്കിൽ സുരക്ഷിത വിഭാഗത്തിലും 90- 100 ശതമാനത്തിനു ഇടയിലാണെങ്കിൽ അതീവ ഗുരുതര വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. വർക്കല ഒഴികെയുള്ള മറ്റു അഞ്ചു താലൂക്കുകളും 2022 മുതൽ ഭാഗിക ഗുരുതര വിഭാഗത്തിലാണ്. ഇവിടങ്ങളിൽ ഭൂജലവിതാനത്തിന്റെ ഉപഭോഗം കുറയ്ക്കാൻ ഭൂജല വകുപ്പ് നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഈ പ്രദേശങ്ങളിൽ ഭൂജലത്തിന്റെ അളവ് അഞ്ചുവർഷത്തേക്കാൾ താഴ്ന്നതായും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ വരും കാലങ്ങളിൽ അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള കടുത്ത കുടിവെള്ളക്ഷാമം രൂക്ഷമായ തീരദേശ മേഖലയിലെ ജനങ്ങൾ കുടിവെള്ളത്തിനായ് നട്ടംതിരിയേണ്ടി വരും.
ചിറയിൻകീഴ് 1,311.35, 1,605.99, വർക്കല 1,248.11, 1,432.25, അതിയന്നൂർ 1,148.11, 1,332.25, പോത്തൻകോട് 1,247.59, 1,439.34, നെടുമങ്ങാട്: 1,607.20, 1,990.80, പാറശാല 1,249.23, 1,563.02 എന്നിങ്ങനെയാണ് ഭൂജലവിതാനം താലൂക്ക് അടിസ്ഥാനത്തിൽ മില്യൺ ക്യുബിക് മീറ്ററിലുള്ള അളവ്.
ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയ്ക്ക് കീഴിൽ ചിറയിൻകീഴ് താലൂക്കിൽ മാത്രം തീരദേശമേഖലയായ അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള എട്ടോളം ഗ്രാമ പഞ്ചായത്ത്കളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവയിൽ ഭൂരിപക്ഷം പഞ്ചായത്ത്കളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമാണ് ഏക ആശ്രയം.

