കടലാക്രമണവും തീരശോഷണവും ചെറുക്കുവാനായി അഞ്ചുതെങ്ങ് താഴംപള്ളി മുതൽ മുഞ്ഞമൂട് വരെയുള്ള തീരസംരക്ഷണ പുലിമുട്ട് നിർമ്മാണം ഉദ്ഘാടനത്തിലൊതുങ്ങി.
അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ ഭാഗത്തെ തീരസംരക്ഷണത്തിന് മുൻതൂക്കംനൽകിക്കൊണ്ടുള്ള പുലിമുട്ട് നിർമ്മാണത്തിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം നടന്ന് മാസങ്ങൾ കഴിയുമ്പോഴും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.
അഞ്ചുതെങ്ങ് താഴംപള്ളി മുതൽ മുഞ്ഞമൂട് പാലംവരെയുള്ള രണ്ട് കിലോമീറ്റർ തീരഭാഗത്ത് 200 മീറ്റർ നീളത്തിലുള്ള പത്ത് പുലിമുട്ടുകൾ (ഗ്രോയിങ്ങുകൾ) ആണ് ആദ്യഘട്ടത്തിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നത്.
ഇതിനായി കിഫ്ബി മുഖാന്തിരം 22.53 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിയുടെ നിർമ്മാണ ഉൽഘാടനം ഏപ്രിൽ 26 ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു നിർവ്വഹിച്ചിരുന്നത്.
കിഫ്‌ബി പദ്ധതികൾക്കും നിർമ്മാണ പ്രവർത്തികൾക്കും പ്രത്യേക മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നും ഇവ ഓരോ ഘട്ടങ്ങളിലായി പൂർത്തീകരിച്ചു മാത്രമേ നിർമാണ പ്രവർത്തികൾ ആരംഭിക്കുവാൻ കഴിയുകയുള്ളൂ എന്നുമാണ് ഈ വിഷയത്തിന്മേൽ ഹാർബർ ഇഞ്ചിനീയറിംഗ് വകുപ്പിന്റെ വാദം. നിലവിൽ വേ ബ്രിഡ്ജ് സ്റ്റാമ്പിങ്ങും, കോറികളിൽ നിന്നുള്ള സാമ്പിള്കളുടെ ടെസ്റ്റുകളും പൂർത്തീകരിക്കുവാൻ സാധിച്ചുവെന്നും ആഗസ്റ്റോടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ കഴിയുമെന്നുമാണ് പറയുന്നത്.
എന്നാൽ, നിർമ്മാണ പ്രവർത്തികൾ ഇനിയും അനന്തമായ് വൈകുവാനാണ് സാധ്യത, മഴ കനത്തതോടെ കോറികളിൽ ഖനനം നിർത്തിവെച്ചതും , കോറികളിൽ നിന്ന് എത്തിക്കുന്ന നിർമ്മാണ സാമഗ്രികൾ ശേഖരിക്കുവാനുള്ള സോർട്ടിങ് യാഡ്ന് താത്കാലിക സൗകര്യം കണ്ടെത്താൻ കഴിയാത്തതും പദ്ധതി വീണ്ടും വൈകുന്നതിന് കാരണമായേക്കുമെന്നാണ് സൂചന.

