കടയ്ക്കാവൂർ ചെക്കാലവിളാകം മാർക്കറ്റ് പ്രവർത്തനരഹിതമായി ഒരുവർഷം പിന്നിട്ടിട്ടും നവീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല.
ആധുനികരീതിയിൽ ചെക്കാലവിളാകം മാർക്കറ്റ് നവീകരിക്കുമെന്ന വാഗ്ദാനം നൽകി കച്ചവടക്കാരെ ഒഴിപ്പിച്ചിട്ട് ഒരുവർഷം പിന്നിട്ടിട്ടും യാതൊരു നിർമാണവും തുടങ്ങുവാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല.
ചിറയിൻകീഴ് എംഎൽഎ വി ശശി, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് നവീകരണ പ്രവർത്തികൾ എന്ന് ആരംഭിക്കുവാൻ സാധിക്കുമെന്നതെപറ്റി കൃത്യമായ മറുപടി നൽകുവാൻ കഴിയാത്ത അവസ്ഥയാണ്.
കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം, ചിറയിൻകീഴ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു നിരവധി ആളുകളാണ് ദിനംപ്രതി ഇവിടെ സാധനങ്ങൾ വാങ്ങാനെത്തിയിരുന്നത്. മുപ്പതോളം കടമുറികളും മത്സ്യവിപണന കേന്ദ്രവും ചെറുകിട വ്യാപാരങ്ങൾക്കുമായി നൂറോളം പേരാണ് ചന്തയിൽ കച്ചവടത്തിനായിയെത്തിയിരുന്നത്.
ചന്ത ആധുനികീകരിച്ച് പൊതു മാർക്കറ്റായി മാറ്റുമെന്ന് നോട്ടീസ് നൽകിയാണ് വ്യാപാരികളെ ഒഴിപ്പിച്ചത്. മുതലപ്പൊഴിയിൽനിന്നുള്ള മത്സ്യത്തിന്റെ പ്രധാന വിപണനകേന്ദ്രങ്ങളിലൊന്നാണ് ചെക്കാലവിളാകം ചന്ത.
എന്നാൽ നവീനപ്രവർത്തനങ്ങളുടെ പേരിൽ വ്യാപാരികളെ ഇവിടെനിന്നും ഒഴിപ്പിച്ചതോടെ ചന്തയിൽ ആളുകളെത്താതായി. ഇത് സമീപത്തെ പച്ചക്കറിയുൾപ്പെടെയുള്ളവയുടെ കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്.
എത്രയുംവേഗം നവീകരണപ്രവർത്തനങ്ങൾ തുടങ്ങണമെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആവശ്യം.

