പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടി ഇടിച്ച് 4 ദിവസം പ്രായമുള്ള നവജാതശിശു അടക്കം മൂന്നു പേർ മരിച്ചു.
രാത്രി എട്ടരയോടെ പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം നടന്നത്. മണമ്പൂർ കാരൂർക്കോണം സ്വദേശിയായ മഹേഷിന്റെ ഭാര്യ അനുവിന്റെ പ്രസവശേഷം എസ്.എ.ടി ആശുപത്രിയിൽ നിന്നും മടങ്ങവെയാണ് കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ ഓട്ടോ ഡ്രൈവർ സുനിൽ ( 35), അനുവിന്റെ മാതാവ് ശോഭ (41), മഹേഷിന്റെ നാലു ദിവസം പ്രായമുള്ള പെൺകുഞ്ഞുമാണ് മരിച്ചത്.
നവജാത ശിശുവിന്റെ മൃതദേഹം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കും മാറ്റി.
കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ഓട്ടോ റിക്ഷയുമാണ് അപകടത്തിൽ പെട്ടത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഓട്ടോയിൽ കുരുങ്ങിയവരെ കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

