മുതലപ്പൊഴി ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) ലഭിക്കുന്ന മുറയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി നേടി തുടർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
ഇന്നലെ മുതലപ്പൊഴി സന്ദർശനത്തിനു ശേഷം താഴം പള്ളിഹാർബർ എൻജിനിയറിംഗ് കാര്യാലയത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ ഒരു മാസത്തിനുള്ളിൽ ഡി.പി.ആർ നൽകാമെന്നാണ് പറഞ്ഞിരിക്കുന്നത്. തുടർപ്രവർത്തനങ്ങളിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനസർക്കാരിന്റെ ഫണ്ടുമാണുള്ളത്.
മുതലപ്പൊഴി വാർഫിലെത്തിയ മന്ത്രി അപകടമേഖല സന്ദർശിച്ചു. തുടർന്ന് താഴംപള്ളിയിലെ ഹാർബർ എക്സിക്യട്ടീവ് എൻജിനിയറുടെ ഓഫീസിൽ ചർച്ച നടത്തി.
മുൻകേന്ദ്രമന്ത്രി വി.മുരളീധര ൻ, ഫിഷറീസ് ഡെപ്യൂട്ടികമ്മിഷണർ രാജീവ് പ്രദാപ്ദുപെ, ബംഗളുരു സി.ഐ സി.ഇ.എഫ്. ഡയറക്ടർ വെങ്കിടേഷ് പ്രസാദ്, ഫിഷറീസ് അസിസ്റ്റന്റ് കമ്മിഷണർ ജി.രാമകൃഷ്ണറാവു, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരായ ചീഫ്എൻജിനിയർ ഇൻചാർജ് കുഞ്ഞിമമ്മു പറവത്ത്, ഹാർബർ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അനിൽകുമാർ, അസിസ്റ്റന്റ് എക്സിക്യട്ടീവ് എൻജിനിയർ അരുൺ മാത്യു, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

