ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ ജ്വല്ലറികളിൽ പാർട്ണർ ആക്കാം എന്നും ഷെയർ ഹോൾഡേഴ്സ് ആക്കാ മെന്നും പറഞ്ഞു കോടികൾ തട്ടിയ യുവതിയെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മണനാക്ക് മലവിള പൊയ്ക കൂട്ടിക്കട വീട്ടിൽ സോമൻ മകൻ 48 വയസ്സുള്ള മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
കടയ്ക്കാവൂർ വില്ലേജിൽ നിലയ്ക്കാമുക്ക് അമൃതം കുഴിയിൽ വീട്ടിൽ ഓമന മകൾ 41 വയസ്സുള്ള ബേബിയെ ആണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ ഭാര്യയുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരുടെയും പേരിൽ പ്രമുഖ ജുവലറുകളിൽ ഷെയർ വാങ്ങിത്തരാം എന്നും പാർട്ണർ ആക്കാം എന്നും പറഞ്ഞാണ് പണം തട്ടിയത്. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റുകളോ മറ്റു കാര്യങ്ങളോ ഒന്നും ചെയ്യാത്തതിനാലാണ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി പേരിൽ നിന്നും കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്നു തെളിഞ്ഞിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ ബേബിയെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നിരവധി സ്ഥലങ്ങളിൽ നിന്നും ആൾക്കാർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നുണ്ട്. സാമ്പത്തിക തട്ടിപ്പിൽ മറ്റു പ്രതികൾക്കും പങ്കുള്ളതായി പോലീസിന്റെ അന്വേഷണത്തിൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച് വരുന്നു. പൊതുജനങ്ങൾ ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്ന് കടക്കാവൂർ SHO അറിയിച്ചു. ഈ സാമ്പത്തിക ഇടപാടുകളുമായി ബാഹ്യ ഇടപെടലുകൾ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.

