വാൽവ് തകരാറിനെതുടർന്ന് വെള്ളം കയറി നിയന്ത്രണം നഷ്ടമായ വള്ളത്തിൽ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചുതുടങ്ങി.
മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധത്തിന് പോയ കടലമ്മ എന്ന വള്ളമാണ് വാൽവിലുണ്ടായ ചോർച്ചയെ തുടർന്ന് അപകടത്തിലായത്.
ഇതോടെ മുപ്പതോളം മത്സ്യത്തൊഴിലാളികൾ വള്ളത്തിൽ കുടുങ്ങുകയായിരുന്നു. നിലവിൽ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി മറ്റ് വള്ളങ്ങളിലേക്ക് മാറ്റി കരയിലേക്ക് കൊണ്ടുവരികയാണ്.
മറ്റൊരു ബോട്ടിൽ കെട്ടി വലിച്ച് വള്ളവും കരയിലേക്ക് എത്തിക്കാനുള്ള ശ്രമവും തുടർന്ന് വരുന്നു. ശാന്തിപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കരയിൽ നിന്ന് 19 നോട്ടിക്കൽ മൈൽ അകലെയായിരുന്നു വള്ളം ഉണ്ടായിരുന്നത്. ആറു മണിക്കാണ് ഈ വള്ളം മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയത്.
മറൈൻ എൻഫോഴ്സ്മെന്റും, കോസ്റ്റൽ പോലീസും മത്സ്യത്തോഴിലാളികളും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

