നൂറ് ടണ്ണോളം ഭാരമുള്ള ഭീമൻ ക്രൈൻ മുതലപ്പൊഴി അഴിമുഖത്ത് എത്തിക്കുവാൻ കടമ്പകളേറെ. ഇതോടെ മുതലപ്പൊഴി അഴിമുഖത്തെ പാറയും മണലും നീക്കം ചെയ്യുന്ന പ്രവർത്തികൾ വീണ്ടും അനിശ്ചിതത്വത്തിലായി .
നൂറ് ടണ്ണോളം ഭാരമുള്ള ഭീമൻ ക്രൈൻ മുതലപ്പൊഴി അഴിമുഖത്ത് എത്തിക്കുവാനുള്ള വഴി ഒരുക്കുന്നതിലെ കടമ്പകളാണ് നിലവിലെ അനിശ്ചിതത്വങ്ങൾക്ക് കാരണം. ലോങ്ങ്ബൂം ക്രൈനിന്റെ മെയിൻബോഡി, യൂണിറ്റ് എന്നിവയുടെ കൂട്ടിച്ചേർക്കൽ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.
ഭീമൻ ക്രൈനിന്റെ എല്ലാ ഭാഗങ്ങളും കൂട്ടിയോജിപ്പിച്ചതോടെ നിലവിൽ ഏതാണ്ട് നൂറ് ടൺ ഭാരമാണ് ക്രൈനിനുള്ളത്. ഇതോടെ നിലവിലെ പാത വഴി ക്രൈൻ അഴിഅഴിമുഖത്ത് എത്തിക്കുവാൻ സാധിക്കാത്ത അവസ്ഥയായി.
നിലവിലെ സാഹചര്യത്തിൽ ക്രൈൻ ബ്രേക്ക് വാട്ടറിലേക്ക് (അഴിമുഖത്തേക്ക്) എത്തിക്കണമെങ്കിൽ വഴി വികസിപ്പിച്ച്, പാതയ്ക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങൾ നടക്കുന്നു എന്നാണ് അദാനി കമ്പനി അധികൃതർ പറയുന്നത്. പക്ഷെ, ഇതിനു വേണ്ടിയുള്ള കാര്യക്ഷമമായ യാതൊരു പ്രവർത്തികൾക്കും തുടക്കമായിട്ടില്ല എന്നാണ് സമീപവാസികൾ പറയുന്നത്.
എന്നാൽ, രണ്ടു ദിവസത്തിനുള്ളിൽ ഭീമൻ ക്രൈൻ പുലിമൂട്ടിലെത്തിച്ച് പാറയും മണലും നീക്കിതുടങ്ങുവാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് അദാനി ഗ്രൂപ്പ് സൈറ്റ് മാനേജർ സുനിൽ പറയുന്നത്.

