വർക്കല പുന്നമൂട് മത്സ്യമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി. അമോണിയ കലർത്തിയതും പഴകിയതുമായ 35 കിലോയോളം മത്സ്യം ഇവിടെ നിന്നുപിടിച്ചെടുത്തു.
പുന്നമൂട് മാർക്കറ്റിൽ സ്ഥിരമായി പഴകിയ മത്സ്യവില്പന നടക്കുന്നതായി കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തിയത്.മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ അമോണിയാ സാന്നിദ്ധ്യം കണ്ടെത്തി. 25 കിലോ ചെമ്പല്ലി, 10കിലോ ചൂര എന്നിവയാണ് അമോണിയ കലർത്തി വില്പനയ്ക്ക് വച്ചിരുന്നത്. ചീഞ്ഞതും പുഴുവരിച്ചതും അമോണിയ കലർത്തിയതുമായ മത്സ്യം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും വീണ്ടും ഇത്തരം മത്സ്യം ഇവിടെ വില്പനയ്ക്കെത്തുകയാണ്.
ചൊവ്വാഴ്ച പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കാനുളള നടപടികളും ഭക്ഷ്യസുരക്ഷാ വിഭാഗം കൈക്കൊണ്ടു.

