അതിർത്തി ലംഘിച്ച് എന്നാരോപിച്ചു ഇറാനിൽ പിടിയിലായ യു.എ.ഇ യിലെ അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടുന്ന സംഘത്തെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി വിദേശകാര്യ മന്ത്രിക്കും ഇറാൻ ഇന്ത്യൻ എംബസിക്കും യുഎഇ ഇന്ത്യൻ എംബസിക്കും കത്ത് നൽകി. അഞ്ചുതെങ്ങ് സ്വദേശികൾ അടങ്ങിയ സംഘം ഈ മാസം പതിനെട്ടിനാണ് അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ഈ മാസം 19 ന് വിദേശത്തുള്ള ഇവരുടെ സുഹൃത്തുക്കൾ വഴിയാണ് ഇവരെ ഇറാൻ പിടികൂടിയ വിവരം ഇവരുടെ ബന്ധുക്കൾ അറിയുന്നത്.ഇവരുടെ ബന്ധുക്കൾ എം. പി യെ സമീപിക്കുകയും തുടർന്ന് എം.പി പ്രശ്നത്തിൽ ഇടപെടുകയും ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. അഞ്ചുതെങ് സ്വദേശികളായ സാജു ജോർജ്, ആരോഗ്യരാജ്, ടെന്നിസൺ, സ്റ്റാൺലി, ഡിക്സൺ എന്നിവരും പരവൂർ സ്വദേശികളായ രണ്ട് പേരും തമിഴ്നാട് സ്വദേശികളായ മൂന്നുപേരും ബോട്ടുടമയായ അബ്ദുൽ റഹ്‌മാനുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുമായി വീട്ടുകാർക്ക് ബന്ധപെടുന്നതിനു ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ മത്സ്യബന്ധന തൊഴിലാളികളെ എത്രയും പെട്ടെന്ന് വിട്ടു കിട്ടുന്നതിനുള്ള ശ്രമങ്ങൾ നടത്തു മെന്നും എം. പി അറിയിച്ചു.

