സ്വയം ബുദ്ധിയുപയോഗിച്ച് (നിര്‍മ്മിത ബുദ്ധി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഗതാഗത നിയമലംഘനം കണ്ടെത്തി പിഴ ചുമത്തുന്ന ക്യാമറകള്‍ ഇന്നു മുതല്‍ പ്രവർത്തനം തുടങ്ങും.
മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് ഇന്നു മുതല്‍ (20) പ്രവര്‍ത്തിച്ച് തുടങ്ങുക. ഇതിന് അനുമതി നല്കി ഗതാഗത വകുപ്പ് ഉത്തരവിറക്കി.
ഒരേ നിയമ ലംഘനത്തിന് ഒരു ദിവസം തന്നെ നിരവധി തവണ പിഴ ഈടാക്കും. ഉദാഹരണത്തിന് ഹെല്‍മെറ്റില്ലാതെ ഏതൊക്കെ ക്യാമറയുടെ പരിധിയിലെത്തുന്നോ അവിടെയെല്ലാം 500രൂപ വീതം പിഴ ചുമത്തും. പിന്സീറ്റിലുള്ളയാള്ക്ക് ഹെല്‍മെറ്റില്ലെങ്കിലും 500രൂപയാണ് പിഴ. കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ പോയാലും ഇതാണ് സ്ഥിതി. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ പിഴ 2000 രൂപയാണ്.
10 ക്യാമറകളുടെ പരിധിയില്‍ ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ ഇരുപതിനായിരം രൂപ പിഴയൊടുക്കേണ്ടി വരും. മുന്‍പ് പോലീസ് പെറ്റിയടിക്കുമ്ബോള് ഒരു ദിവസം ഒരു നിയമലംഘനത്തിന് ഒരു പെറ്റി മാത്രമാണ് ചുമത്തിയിരുന്നത്. റോഡിലെ പരിശോധനയില്‍ ഹെല്‍മെറ്റ് വയ്ക്കാത്തതിന് പിഴ ഈടാക്കുമ്പോള്‍ രസീത് നല്‍കും.
അടുത്ത പോയിന്റിലും പരിശോധന ഉണ്ടെങ്കില്‍ പിഴ അടച്ച രസീത് നല്കിയാല് കടന്നു പോകാമായിരുന്നു. ഇനി മുതല്‍ അത് നടക്കില്ല. മൊബൈല്‍ ഫോണ്‍ വിളിച്ച് വണ്ടിയോടിച്ചാല്‍ 2000 രൂപ പിഴയുണ്ട്. ഹെഡ്സെറ്റ് വച്ച് ഫോണില്‍ സംസാരിച്ചാലും പിഴ കിട്ടും. എന്നാല്‍ വണ്ടിയിലെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണ്‍ സ്പീക്കറില്‍ കണക്ട് ചെയ്ത് സംസാരിച്ചാല്‍ പിഴയില്ല. മറ്റ് ഏത് സംവിധാനങ്ങളിലൂടെ മൊബൈല്‍ ഫോണ്‍ വിളിച്ചാലും പെറ്റി കിട്ടുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പറഞ്ഞു.
നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പതിഞ്ഞുകഴിഞ്ഞാല് മോട്ടോര്‍വാഹന വകുപ്പിന്റെ സംസ്ഥാന, ജില്ലാ കണ്ട്രോള് റൂമിലേക്കെത്തും. പെറ്റി അംഗീകരിക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ്. എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ അംഗീകരിച്ച ശേഷമാണ് പെറ്റി വാഹനമുടമയ്ക്ക് ലഭിക്കുക.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വണ്ടിയോടിക്കല്, അമിതവേഗം, ഇരുചക്ര വാഹനത്തില്‍ 3പേരുടെ യാത്ര, ചുവന്ന സിഗ്നല്‍ മറികടക്കല്‍ എന്നിവയ്ക്കാണ് തുടക്കത്തില്‍ പെറ്റിയടിക്കുക.
ഭാവിയിൽ ഇന്‍ഷ്വറന്‍സ്, പൊല്യൂഷന്‍, രജിസ്ട്രേഷന് ഇല്ലാത്ത വാഹനങ്ങളെ ക്യാമറ സ്വയം കണ്ടെത്തി പെറ്റി ചുമത്തും. കേന്ദ്രത്തിന്റെ വാഹന്‍ വെബ്സൈറ്റിലേക്ക് ക്യാമറയ്ക്ക് ലിങ്ക് നല്‍കിയിട്ടുണ്ട്. നമ്ബര്‍ പ്ലേറ്റ് സ്കാന്‍ ചെയ്ത് സോഫ്റ്റ്വെയറിലേക്ക് നല്‍കുകയും അതിലൂടെ രേഖകളില്ലാത്ത വാഹനങ്ങള്‍ കണ്ടെത്തുകയും ചെയ്യും.

