വക്കം പണയിൽക്കടവ് പാലത്തിനു സമീപം കായൽ കൈയ്യേറി അനധികൃത നിർമ്മാണം. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പഞ്ചായത്തോ റവന്യൂ വകുപ്പോ പോലീസോ ഇടപെടുന്നില്ല.
പരസ്യമായി നടക്കുന്ന ഈ നിയമലംഘനം ബന്ധപ്പെട്ട അധികാരികൾ കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വക്കം ഗ്രാമ പഞ്ചായത്ത് തീര പ്രദേശങ്ങൾ സ്വകാര്യവ്യക്തികൾ കൈയ്യേറി നികത്തുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.
നികത്തിയ ഭൂമി പാറകെട്ടി തിരിച്ച് കരഭൂമിയാക്കി മാറ്റിവിൽക്കുന്നതും വ്യാപകമാണിവിടെ. ജനശ്രദ്ധ എളുപ്പം പതിയാത്ത പ്രദേശങ്ങളാണ് മുൻകാലങ്ങളിൽ വ്യാപകമായി നികത്തിക്കൊണ്ടിരുന്നത്. എന്നാലിപ്പോൾ പണയിൽക്കടവ് പാലത്തിനു താഴെയുള്ള കടവ് വരുന്ന ഭാഗം തിരിച്ച് മണ്ണിട്ടു നികത്തി വലിയതോതിൽ കരയാക്കി മാറ്റുകയാണ് ചെയ്യുന്നത്.
സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിനാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് കൂടുതലും കായൽ കൈയേറ്റങ്ങൾ നടക്കുന്നത്. വൻകിട ഭൂമാഫിയ കായൽ കൈയേറി നികത്തി കരഭൂമിയാക്കിയ ഏക്കർ കണക്കിനു ഭൂമി ഇവിടെയുണ്ട്. പലപ്പോഴും പരാതികൾ അധികമാകുമ്പോൾ കൈയേറ്റം നിർത്തിവെയ്ക്കുന്നതിനായി അധികാരികൾ നോട്ടീസ് നൽകി പോകുന്നതല്ലാതെ നികത്തിയ കായൽ പൂർവസ്ഥിതിയിലാക്കാനുള്ള നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. ഇതു കൈയേറ്റക്കാർക്ക് സഹായമാവുകയാണ്.

