അദാനിഗ്രൂപ്പിന്റെ ഭീമൻ ക്രൈൻ വിവാദങ്ങൾക്കൊടുവിൽ മുതലപ്പൊഴി പുലിമുട്ടിന് സമീപത്ത് എത്തിച്ചു. ദിവസങ്ങൾ നീണ്ട കഠിന പരിശ്രമങ്ങൾക്കൊടുവിലാണ് ഭീമൻ ക്രൈൻ (ലോങ്ങ് ബൂം ക്രൈൻ) മുതലപ്പൊഴി തുറമുഖ ചാലിലെ പുലിമുട്ടിന് സമീപം എത്തിച്ചത്.
ഇതോടെ, ദിവസങ്ങൾക്കുള്ളിൽ അഴിമുഖ ചാലിൽ അടിഞ്ഞുകൂടിയ പാറകൾ നീക്കം ചെയ്യുവാനുള്ള പ്രവർത്തികൾ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദാനി ഗ്രൂപ്പ്.
നിലവിൽ 100 ടണ്ണോളം ഭാരമുള്ള ഭീമൻ ക്രൈൻ പുലിമുട്ടിനു മുകളിലൂടെ പാത തീർത്ത് അഴിമുഖ ചാലിന് സമീപത്തായാണ് എത്തിച്ചിട്ടുള്ളത്. ഇവിടെവച്ച് ക്രൈനിന്റെ പ്രധാന ഭാഗങ്ങളായ ബൂം, ജിബ് എന്നിവ കൂട്ടിയോജിപ്പിച്ച ശേഷം ക്രൈനിനെ അഴിമുഖ മുനമ്പിലേക്ക് കൊണ്ട് പോകുവാനാണ്
പദ്ധതി.
തുടർന്ന്, ചൊവ്വാഴ്ചയോടെ പാറ നീക്കം ചെയ്യൽ പ്രവർത്തികൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദാനി ഗ്രൂപ്പ് സൈറ്റ് മാനേജർ പറയുന്നു.

