എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയതിനു പിന്നാലെ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനു പങ്കുണ്ടെന്നാരോപിച്ചു പെൺകുട്ടിയുടെ വീട്ടുകാർ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി.
ചിറയിൻകീഴ് കൂന്തള്ളൂർ പനച്ചുവിളാകം വീട്ടിൽ രാജീവ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ രാഖിശ്രീ (ദേവു–16) യെയാണു കഴിഞ്ഞ ദിവസം വൈകിട്ടോടെ സ്വന്തം വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിറയിൻകീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.
സ്കൂളിൽ പഠിക്കാൻ പോകുന്ന സമയങ്ങളിൽ ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ യുവാവ് പ്രണയാഭ്യർഥനയുമായി മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായും എസ്എസ്എൽസി ഫലമറിഞ്ഞു സ്കൂളിൽ പോയപ്പോഴും ഇയാൾ പിറകേ കൂടി തന്നോടൊപ്പം വരണമെന്നും ഇല്ലെങ്കിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ഭീഷണി ഉയർത്തിയിരുന്നതായും പിതാവ് രാജീവ് ചിറയിൻകീഴ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
ആറുമാസം മുൻപു സ്കൂളിൽ നടന്ന വിദ്യാർഥി ക്യാംപിൽ വച്ചാണു യുവാവ് മകളെ പരിചയപ്പെട്ടതെന്നും തുടർന്നു യുവാവ് പെൺകുട്ടിക്കു മൊബൈൽ വാങ്ങി നൽകിയെന്നും പരാതിയിലുണ്ട്.ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്ന യുവാവ് എസ്എസ്എൽസി ഫലമറിയാൻ സ്കൂളിൽ പോയ ദിവസവും രാഖിശ്രീയെ ചിറയിൻകീഴിലെ ബസ് സ്റ്റോപ്പിൽ തടഞ്ഞു നിർത്തി ഭീഷണി ആവർത്തിച്ചെന്നും പരാതിയിൽ പറയുന്നു.

