മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം.അഴിമുഖത്ത് ശക്തമായി തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിഞ്ഞു.വള്ളത്തിൽ ഉണ്ടായിരുന്ന തൊഴിലാളിക്ക് പരിക്കേറ്റു.
രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകവേ അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. പെരുമാതുറ ഒറ്റപന സ്വദേശി സഫീറിന്റെ ഉടമസ്ഥതയിലുള്ള മൈ ഹാർട്ട് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. സഫീറിനെ കൂടാതെ ഒറ്റപ്പന സ്വദേശി റിയാസും വള്ളത്തിൽ ഉണ്ടായിരുന്നു. വയറിന് പരിക്കേറ്റ സഫീറിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.വെള്ളത്തിൽ ഉണ്ടായിരുന്ന റിയാസ് സുരക്ഷിതമായി കരക്കെത്തി ,രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വാർഡൻന്മാരുടെ സഹായം ലഭിച്ചില്ലെന്ന് മത്സ്യതൊഴിലാളികൾ ആരോപിച്ചു.
അതേ സമയം പുലിമുട്ടിൽ കുടുങ്ങി കിടക്കുന്ന വള്ളത്തെ മറ്റൊരു വള്ളമെത്തിച്ച് കെട്ടിവലിച്ച് ഹാർബറിലേക്ക് മാറ്റി.വള്ളത്തിന് സാരമായ കേടുപാടുകളും ഉണ്ടായി. മണൽമൂടി ഹാർബർ അടഞ്ഞതോടെ ഏറെനാളായി മത്സ്യബന്ധനം തടസ്സപ്പെട്ടിരുന്നു. കൃത്യമായ ഡ്രജിങ് നടക്കാതെ വന്നത് ഏറെ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. അതിനിടയിൽ ഉണ്ടായ ശക്തമായ മഴയിൽ മണൽത്തിട്ടയുടെ മുകളിലെ ഭാഗം ഒലിച്ചു പോയതിന് പിന്നാലെയാണ് വീണ്ടും മത്സ്യബന്ധനം പുനരാരംഭിച്ചത്. എന്നാൽ വേണ്ടത്ര ആഴം ഇല്ലാത്തതാണ് അപകടത്തിനിടയാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചു.