കമ്പോടിയയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ മണ്ണത്ത് വീട്ടിൽ ഷാൻ തദയൂസ് (24),പണ്ടകശാല തെക്കുംമുറി വീട്ടിൽ ബിൻസ് ലാൽ (24), പുത്തൻമണ്ണ്, ലക്ഷംവീട്ടിൽ നിധിൻ യോഹന്നാൻ (26), വാടയിൽവീട്ടിൽ സച്ചിൻ സജയൻ (23), അമ്മൻകോവിൽ കൊന്നയിൽ വീട്ടിൽ ജോജി സഞ്ചോൺ (22) തുടങ്ങിയവരെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകളെ തുടർന്ന് നാട്ടിലേക്ക് അയച്ചത്. ഇവരെ ഇന്ന് രാവിലെയോടെ കമ്പോടിയ സീം റീപ് അന്താരാഷ്ട്ര വിമാനത്താവളം എത്തിക്കുകയായിരുന്നു.
അവിടെനിന്ന് 7:55 ഓടെ മാർഗ്ഗം വിയറ്റ്നാമിലേക്കും തുടർന്ന് ഡൽഹിയിലേക്കും എത്തിച്ചേരുമെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഡൽഹിയിലെ നടപടിക്രങ്ങൾക്ക് ശേഷം ഇവർക്ക് നാട്ടിലേക്ക് മടങ്ങുവാനാകും.
കഴിഞ്ഞ ജൂലൈ 1 നാണ് ഇവർ എയർഏഷ്യ വിമാനത്തിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മലേഷ്യയിലെ കോലാലമ്പൂരിലേക്ക് യാത്ര തിരിച്ചത്. അവിടെ നിന്ന് കമ്പോടിയയിലേക്ക് പോകുകയുമായിരുന്നു.
ഈ വിവരം ഇവർ ഫോൺ മുഖേന ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് ജൂലൈ 4 മുതൽ ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. വിസ സംബന്ധമായ അവ്യക്തതാണ് ഇവരെ കമ്പോടിയൻ എമിഗ്രേഷൻ ഡിപ്പാർട്മെന്റ് തടഞ്ഞുവെക്കാൻ കാരണമെന്നാണ് എംബസി വിശദീകരണം.
ഇതോടെ, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജന്റെ നേതൃത്വത്തിൽ ബന്ധുക്കളുമൊത്ത് മുൻ വിദേശ കാര്യ സഹ മന്ത്രി വി മുരളീധരനെ കണ്ട് നിവേദനം നൽകുകയായിരുന്നു. തുടർന്ന് ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇടപെട്ടതോടെയാണ് ഇവരുടെ മടക്ക യാത്ര വേഗത്തിലായത്.

