കുടുംബാരോഗ്യ കേന്ദ്രത്തിൽ നാലു വയസ്സായ കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി പരാതി. പെരുമാതുറ സ്വദേശി സുഹൈലിൻ്റെ നാല് വയസ്സുള്ള മകനാണ് പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി അക്ഷേപം ഉയർന്നത്.
വെള്ളിയാഴ്ചയാണ് പനിയും ചുമയുമായി കുട്ടിയെ ആശുപത്രിയിയിൽ എത്തിച്ചത്. ചികിത്സക്കായി അഞ്ചിനമരുന്നാണ് നൽകിയത്. രണ്ട് തരം മരുന്നുകൾ പുറത്ത് നിന്ന് വാങ്ങണമെന്നും ഫാർമസിയിൽ നിന്നും നിർദേശിച്ചു. ബാക്കി ആശുപതിയിൽ നിന്നും നൽകിയ മൂന്ന് മരുന്നിൽ ഒരെണ്ണത്തിൻ്റെ കാലാവധിയാണ് കഴിഞ്ഞത്. കഫക്കെട്ടിനായി നൽകിയ മരുന്നിൻ്റെ കാലാവധിയാണ് കഴിഞ്ഞത്. കുട്ടിക്ക് ഒരു ഡോസ് മരുന്ന് കൊടുത്തതിനു ശേഷമാണ് കാലാവധി കഴിഞ്ഞ വിവരം ബന്ധുക്കൾ അറിയുന്നത്. 2024 ആഗസ്റ്റിന് കാലാവധി കഴിഞ്ഞ മരുന്നാണ് ഒക്ടോബറിൽ വിതരണം ചെയ്തത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപതിയിലെത്തി വിവരം അറിയിച്ചെങ്കിലും സംഭവം ആശുപത്രി അധികൃതർ നിഷേധിക്കുകയാണുണ്ടായത്.
ആശുപത്രിയിലുണ്ടായ ഗുരുതര വീഴ്ചയിൽ ആരോഗ്യ വകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ കളക്ടറിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. അതേസമയം പരാതി വന്നഉടൻ തന്നെ സ്റ്റോക്ക് പരിശോധിച്ചു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സപ്ലൈകോയിൽ നിന്നും ലോക്കൽ പർച്ചേസ് ചെയ്യുന്ന മരുന്നാണ് ഇത്. പരിശോധനയിൽ ഇത്തരത്തിൽ കാലാവധി കഴിഞ്ഞ മരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ഹിമ പറഞ്ഞു. ജില്ലാ മെഡിക്കൽ ഡയറക്ടറേറ്റിൽ നിന്നും ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ബന്ധുക്കളെ ഉദ്യോഗസ്ഥർ അറിയിച്ചത്.

