ഓട്ടോ മറിഞ്ഞ് കുട്ടി മരണപ്പെട്ട സംഭവത്തിൽ നിലയ്ക്കാമുക്കിലെ ആശുപത്രിക്കും ചന്തമുക്കിലെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർമാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായ് നാട്ടുകാർ രംഗത്ത്.
ഇന്ന് വൈകിട്ടോടെ ഓട്ടോ മറിഞ് അഞ്ചുതെങ്ങ് സ്വദേശിയായ പത്ത് വയസ്സ്കാരൻ മരണപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് നാട്ടുകാർ രംഗത്ത് വന്നിരിക്കുന്നത്. അപകടം സംഭവിച്ചയുടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുവാൻ കഴിഞ്ഞിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടമാകില്ലായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. അപകടം സംഭവിച്ച് പതിനഞ്ചോളം മിന്നിട്ട് കഴിഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമമുണ്ടായതെന്ന് ദൃസാക്ഷികൾ പറയുന്നു.
നിലയ്ക്കാമുക്ക് ചന്തമുക്കിലെ ഓട്ടോ സ്റ്റാൻഡിന് മുന്നിലായാണ് അപകടം സംഭവിച്ചത് എന്നാൽ ഇവിടെ ആസമയം ഉണ്ടായിരുന്ന ഒരു ഓട്ടോഡ്രൈവർ പോലും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. പോലീസോ ആംബുലൻസോ എത്തി കുട്ടിയെ കൊണ്ടുപോകട്ടെ എന്ന നിലപാടിൽ ഇവർ ഉറച്ചുനിൽക്കുകയായിരുന്നു. നിലയ്ക്കാമുക്ക് ജെൻക്ഷനിൽ നിന്ന് ആംബുലൻസ് വിളിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് ആറ്റിങ്ങൽ ഭാഗത്ത് നിന്നും സവാരി കഴിഞ്ഞു മടങ്ങി വരുകയായിരുന്ന അഞ്ചുതെങ്ങ് ജെൻക്ഷനിൽ നിന്നുള്ള ഓട്ടോ ഡ്രൈവർമാരായ, പ്രിൻസ്, ബാലാജി, നദീപ് തുടങ്ങിയവർ സംഭവ സ്ഥലത്ത് എത്തുകയും കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. വഴിക്ക് നിലയ്ക്കാമുക്കിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഡോക്ടർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുവാൻ ആവിശ്യപ്പെട്ടെങ്കിലും, നിലവിൽ, ആശുപത്രി ഡോക്ടറോ, ഹെഡ് നെഴ്സോ ഇല്ലെന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്.
തുടർന്നാണ് ഇവർ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയങ്ങളിൽ കുട്ടി കരയുന്നുണ്ടായിരുന്നു എന്നാണ് ഇവർ പറയുന്നത്. തുടർന്ന് തെക്കുംഭാഗം കഴിഞ്ഞതോടെ സ്ഥിതി വഷളാകുകയും കുട്ടി അബോധാബസ്ഥയിലേക്ക് നീങ്ങുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6:45 ഓടെ ആശുപത്രിയിലേക്ക് നാട്ടുകാർ ഇരച്ചുകയറിയത്. ഇത് സംഘർഷ സാഹചര്യം സൃഷ്ടിച്ചു. തുടർന്ന് കടയ്ക്കാവൂർ പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരെ സമാധാനിപ്പിച്ച് തിരിച്ചയക്കുകയുമായിരുന്നു. ആശുപത്രിക്കെതിരെ ഇവർ പോലീസിൽ പരാതി നൽകി.
ഇതിനിടെ, ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നിലവിലെ സാഹചര്യത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപാടികൾക്കുള്ള സ്റ്റാഫ്‌കൾ ഇല്ലാത്തതാണ്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് കാരണമായത്.

