കേരളത്തിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നൂറോളം പോസ്റ്റോഫീസുകൾ നിർത്തലാക്കാൻ വകുപ്പ് നടപടികൾ ആരംഭിച്ചതായ് സൂചന.
ഇവയുടെ വാടകക്കരാർ ഇനി പുതുക്കേണ്ടതില്ലെന്ന വകുപ്പ് തല നിർദ്ദേശം ഉണ്ടെന്നാണ് സൂചന. ഹെഡ് പോസ്റ്റോഫീസുകൾ ഒഴികെയുള്ള എ, ബി, സി വിഭാഗത്തിൽപ്പെട്ട ഭൂരിഭാഗം പോസ്റ്റോഫീസുകളും വാടകക്കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇവയാണ് ആദ്യപടിയായി അടച്ചു പൂട്ടുന്നത്.
ലാഭകരമല്ലെന്ന കാരണമാണ് അടച്ചുപൂട്ടൽ ഭീഷണിയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. എ,ബി,സി വിഭാഗം പോസ്റ്റോഫീസുകളുടെ വരുമാനക്കണക്ക് പരിശോധിച്ച ശേഷം ഘട്ടംഘട്ടമായി കൂടുതൽ പോസ്റ്റ്‌ഓഫീസ്കൾ നിർത്തലാക്കാനാണ് വകുപ്പിന്റെ നീക്കം.
ഇതോടെ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വർഷങ്ങളായി പ്രവർത്തിയ്ക്കുന്ന നാലോളം സബ് – ബ്രാഞ്ച് ഓഫീസ്കളുടെ പ്രവർത്തനവും നിലയ്ക്കുവാനാണ് സാധ്യത.
നിലവിൽ അഞ്ചുതെങ്ങ് സബ് ഓഫീസ് (695309) പൂത്തുറ ബ്രാഞ്ച് ഓഫീസ്, കായിക്കര ബ്രാഞ്ച് ഓഫീസ് നെടുങ്ങണ്ട സബ് ഓഫീസ് (695307) എന്നിങ്ങനെ നാലോളം പോസ്റ്റ് ഓഫീസ്കളാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ പ്രവർത്തിയ്ക്കുന്നത്. ഇവഎല്ലാം തന്നെ നിലവിൽ വാടകക്കെട്ടിടങ്ങളിലുമാണ് പ്രവർത്തിക്കുന്നത്.
തപാലാപ്പീസുകളിലൂടെയുള്ള കത്തുകളും മണി ഓർഡറുകളും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കുറവാണ്. ടെലിഗ്രാം സേവനവും അവസാനിപ്പിച്ച് വർഷങ്ങളായി. എങ്കിലും ഔദ്യോഗിക കത്തുകളും റജിസ്ട്രേഡ് ഉരുപ്പടികളും അയക്കാൻ തപാൽ വകുപ്പിനെയാണ് ഇപ്പോഴും പ്രദേശവാസികൾ ആശ്രയിക്കുന്നത്.
കൂടാതെ നിലവിൽ പോസ്റ്റ്‌ഓഫീസ്കൾ വഴി വിവിധ സമ്പാദ്യ നിക്ഷേപ പദ്ധതികളും നിലവിലുണ്ട്,
ജനപ്രിയ പദ്ധതികളായ സുകന്യ സമൃദ്ധി യോജനയിലും മാസവരുമാന പദ്ധതിയിലും നിരവധി സാധാരണക്കാരാണ് അഞ്ചുതെങ്ങിൽ അംഗങ്ങളായിട്ടുള്ളത്.
ചെലവ് ചുരുക്കത്തിന്റെ ഭാഗമായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസുകൾ സേവനം അവസാനിപ്പിക്കുകയാണെങ്കിൽ ഇത്തരം നിക്ഷേപകർ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.
കൂടാതെ, അഞ്ചുതെങ്ങിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന “അഞ്ചങ്കോ” പോസ്റ്റ് ഓഫീസ്ന് താഴ് വീഴുകയാണെങ്കിൽ അത് അഞ്ചുതെങ്ങ് എന്ന ചരിത്ര ഗ്രാമത്തിന് തീരാ നഷ്ടമായ്ത്തീരുകയും ചെയ്യും.

