മുതലപ്പൊഴി കായലിൽ വീണ് മരണപ്പെട്ട തോമസ്സിന്റെ മൃതദേഹം സംസ്കരിച്ചു. ഉച്ചയ്ക്ക് 3 മണിയോടെ അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. ചടങ്ങിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ടോടെ മുതലപ്പൊഴി കായലിൽ അപകടത്തിൽപ്പെട്ട തോമസ്സ് (പ്രവീൺ) (37) ന്റെ മൃതദേഹം ഇന്ന് രാവിലെ 5:45 ഓടെയായിരുന്നു കണ്ടെത്തിയത്. മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.
അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസ് ജോർജ്ജിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് ഇന്നലെ വൈകിട്ടോടേ അപകടത്തിൽപ്പെട്ടത്. അപകടം സംഭവിക്കുമ്പോൾ തോമസിന് പുറമേ അച്ഛൻ ക്ലെരിയാൻ, ബന്ധുക്കളായ മുത്തപ്പൻ, പത്രോസ്, ടെറി, റീചാർഡ് എന്നിങ്ങനെ ആറോളം പേരായിരുന്നു വള്ളത്തിൽഉണ്ടായിരുന്നത്. ലഭ്യമായ മത്സ്യം താഴമ്പള്ളി ലേലഹാളിലെത്തി ലേലം ചെയ്ത് നൽകിയ ശേഷം തൊഴിലാളികളുമായി വള്ളത്തിൽ അഞ്ചുതെങ്ങ് ഭാഗത്തേക്ക് കായൽ മാർഗ്ഗം പോകുമ്പോഴായിരുന്നു. അപകടം. ഇഞ്ചിൻ ഓടിച്ചിരുന്ന തോമസ് പെട്ടെന്ന് വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

