മുതലപ്പൊഴി അപകടത്തിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ വീട് സന്ദർശിച്ചു. ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ തുടങ്ങിയവരാണ് ഇന്ന് 12:30 ഓടെ ഷിജിന്റെ വീട് സന്ദർശിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമായിരുന്നു സ്ഥലത്ത് ക്യാമ്പ് ചെയ്തത്.
“ഇത്തരം അപകടങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ്, ഭാവിയിൽ മുതലപ്പൊഴി പോലെയുള്ള എല്ലാ സ്ഥലങ്ങളിലും കടലിൽ പോയി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഇനിയും ഇതുപോലൊരു അപകടം ഉണ്ടാകരുത് ,അതിനുവേണ്ടിയിട്ടുള്ള ശാശ്വത പരിഹാരമാണ് ഗവൺമെൻറ് ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു. അപകടത്തിൽപ്പെടുന്ന സന്ദർഭത്തിൽ ഏറ്റവും പെട്ടെന്ന് തന്നെ തിരച്ചിലും അവരെ രക്ഷപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കാനുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് സംവിധാനങ്ങളുടെ കാര്യത്തിൽ അടിയന്തര നടപടികൾ ഞങ്ങൾ സ്വീകരിക്കുകയുണ്ടായി. കോസ്റ്റ് ഗാർഡ് വരാൻ അല്പം താമസിച്ചതൊഴിച്ചാൽ മറ്റെല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
എത്രയും വേഗം എസ് ഓ പി റെഡിയാകും. ഗോൾഡൻ മണിക്കൂറിൽ തന്നെ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നതിനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്. മത്സ്യതൊഴിലാളികളുടെ സഹായം കൂടി അക്കാര്യത്തിൽ ഉറപ്പാക്കി കൊണ്ടുള്ള ഒരു കാര്യമാണ് ആലോചിക്കുന്നത്. മുതലപ്പൊഴിയെ സംബന്ധിച്ച് മണൽ നീക്കുന്നതിനുള്ള ഗവൺമെന്റിന്റെ ഉത്തരവിറങ്ങിയിട്ടുണ്ട്. ഉടനേ തന്നെ അത് ആരംഭിക്കും.
അതുപോലെതന്നെ അവിടെ ചെയ്യാനുള്ള പുലിമൂട്ടിന്റെ ബാക്കിയുള്ള ജോലികൾ സി ഡബ്ലിയു പി ആർ എസിൻ്റെ റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിലും അതിൽ കടലേറിവുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങൾ കൂടി പറയുന്നുണ്ട്, അതുകൂടി പരിഗണിച്ച ശേഷം ഇന്ത്യയിലെ വേറൊരു വിദഗ്ധ ഏജൻസിയുടെ കൂടി അഭിപ്രായം സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ പറഞ്ഞു.ഇടവക വികാരി ഫാദർ സന്തോഷ്, രമ്യ ഹരിദാസ് എംഎൽഎ, ഹാർബർ – ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

