മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനെ ഇന്നും കണ്ടെത്താനായില്ല. രാവിലെ മുതൽ മറൈൻ എൻഫോഴ്സ്മെന്റിന്റെയും, മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ രാവിലെ 5:30 ഓടെ തെരച്ചിൽ ആരംഭിച്ചിരുന്നു.
കഴിഞ്ഞദിവസം ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി സിപി ജോൺ, മുതലപ്പൊഴി വിഷയത്തിൽ മത്സ്യത്തൊഴിലാളികളുമായി നടത്തി ചർച്ചയിൽ ഇന്ന് രാവിലെയോടെ മുങ്ങൽ വിദഗ്ധരുടെ ഉൾപ്പെടെയുള്ള സേവനം ലഭ്യമാക്കികൊണ്ട് വിപുലമായ തിരച്ചിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, മുങ്ങൽ വിദഗ്ധർ എത്താതിരുന്നത് രാവിലെ യോടെ വീണ്ടും പ്രതിഷേധങ്ങൾക്ക് കാരണമായി.
തുടർന്ന് ഫിഷറീസ് ഡയറക്ടർ ഇടപെട്ടുകൊണ്ട് വിഴിഞ്ഞത്തു നിന്നും 5 മുങ്ങൽ വിദഗ്ധരെ എത്തിച്ച്, 12:30 ഓടെ ഇവർ തെരച്ചിൽ ആരംഭിച്ചില്ലെങ്കിലും, പ്രതികൂല കാലാവസ്ഥയും ശക്തമായ തിരമാലകളും അടിയൊഴുക്കും തെരച്ചിലുകൾക്ക് തിരിച്ചടിയാകുകയായിരുന്നു. തുടർന്ന് 1:30 ഓടെ മുങ്ങൽ വിദഗ്ധർ സേവനം അവസാനിപ്പിച്ച് മടങ്ങി.
ഫിഷറീസ് എൻഫോഴ്സ്മെന്റ്, മറൈൻ എൻഫോഴ്സ്മെന്റ്, നേവി ഹെലികോപ്റ്റർ, കാസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവർക്ക് പുറമെ മത്സ്യതൊഴിലാളികളും വള്ളങ്ങൾ ഇറക്കി തെരച്ചിലുകൾക്ക് നേതൃത്വം നൽകി.



