തീരദേശത്തെ കടുത്ത കടൽക്ഷോഭവും ജനങ്ങളുടെ ആശങ്കകളും നേരിട്ട് വിലയിരുത്താൻ സർക്കാർ തീരുമാനപ്രകാരമായിരുന്നു സന്ദർശനം. പ്രാദേശിക സംഘടനകളും ഇടവക വികാരിമാരും സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ നേരത്തെ മുതലപ്പൊഴി സന്ദർശിച്ചിരുന്നു.
ഇറിഗേഷൻ വകുപ്പ് സൂപ്രണ്ട് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ സ്ഥലം സന്ദർശിച്ച് മുൻകൂട്ടി റിപ്പോർട്ട് നൽകിയിരുന്നു. “പ്രദേശത്ത് അതീവ ആശങ്കാജനകമായ സാഹചര്യമാണുള്ളത്; ഒരു പഞ്ചായത്ത് തന്നെ ഇല്ലാതാകുന്ന നിലയിലാണ് കാര്യങ്ങൾ. പഞ്ചായത്തും തീരദേശ കുടുംബങ്ങളും സംരക്ഷിക്കപ്പെടണം. നിലവിൽ ചില പരിഹാര/നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്, അവ പരമാവധി വേഗത്തിൽ പൂർത്തിയാക്കും, നിലവിലെ പ്രവർത്തനങ്ങൾ സി.ഡബ്ല്യു.പി.ആർ.എസ് (CWPRS) പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ജൂലൈ മാസത്തിൽ ഈ പഠനസംഘം വീണ്ടും പ്രദേശം സന്ദർശിക്കും നിലവിൽ അഡ്രസ്സ് ചെയ്യാത്തതും പുതുതായി ശ്രദ്ധയിൽപ്പെടുത്തിയതുമായ വിഷയങ്ങൾ കൂടി പരിശോധിച്ച് ഭാവിയിലേക്ക് സുരക്ഷിതമായ അവസ്ഥ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഫിഷറീസ്, ഇറിഗേഷൻ, ഹാർബർ എൻജിനീയറിങ് എന്നീ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം (Coordination) ഉറപ്പാക്കുവാനും, നിയമസഭാ സമ്മേളനത്തിന് ശേഷം ഫിഷറീസ്, ഇറിഗേഷൻ വകുപ്പ് മന്ത്രിമാരുടെ സംയുക്ത നേതൃത്വത്തിൽ പ്രധാന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ഉന്നതതല യോഗം വിളിക്കാനും, ആദ്യ യോഗത്തിന് ശേഷം ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ കൂടി സാന്നിധ്യത്തിൽ പ്രശ്നപരിഹാരത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

