വക്കം ഗ്രാമപഞ്ചായത്ത് പൂന്ത്രാംവിളാകത്ത് 1873 ഡിസംബർ 28-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. അയിരൂർ കായിപ്പുറത്ത് മുഹമ്മദ് കുഞ്ഞ്, ഹാഷുബി എന്നിവർ മാതാപിതാക്കൾ.
മധുര, ഹൈദരാബാദ് എന്നിവിടങ്ങളിൽ വേരുകളുള്ളതായിരുന്നു കുടുംബം. മതപഠനത്തിനുശേഷം മാതൃഭാഷയ്ക്ക് പുറമേ, അറബി, ഉറുദു, സംസ്കൃതം, പേർഷ്യൻ, ഇംഗ്ലീഷ് ഭാഷകൾ പഠിച്ചു. മതവിജ്ഞാനത്തിലെന്നപോലെ മതേതരവിജ്ഞാനത്തിലും തത്പരനായിരുന്നു. വിദ്യാഭ്യാസം മകനെ മികച്ച വ്യാപാരിയും സമ്പന്നനുമാക്കുമെന്നാണ് മാതാപിതാക്കൾ പ്രതീക്ഷിച്ചത്. എന്നാൽ, അബ്ദുൾ ഖാദർ ആ ദിശയിലല്ല സഞ്ചരിച്ചത്.
മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയാണ് അദ്ദേഹത്തെ ഒരു സാമൂഹികപ്രവർത്തകനാക്കിയത്. പഠനത്തിലൂടെ സ്വതന്ത്രരാകാനും സംഘടിച്ച് ശക്തരാകാനും ശ്രീനാരായണഗുരുവിന്റെ മാതൃകയിൽ ആഹ്വാനംചെയ്തു. ഇക്കാലമായപ്പോഴേക്കും അദ്ദേഹം വക്കം മൗലവി എന്നറിയപ്പെട്ടുതുടങ്ങി. വായന ശീലമാക്കപ്പെടുകയാണ് വിജ്ഞാനസമ്പാദത്തിനുള്ള പോംവഴിയെന്ന് കണ്ടെത്തിയ മൗലവി, പത്രങ്ങൾ, മാസികകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
1905 ജനുവരി 19-ന് അഞ്ചുതെങ്ങിൽനിന്ന് ‘സ്വദേശാഭിമാനി’ എന്ന പ്രതിവാരപത്രം ആരംഭിച്ചു. വിദേശത്തുനിന്ന് മുന്തിയ അച്ചുകൂടം വിലയ്ക്കുവാങ്ങി, കപ്പൽ മുഖേന എത്തിക്കുകയായിരുന്നു. സി.പി. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യപത്രാധിപർ. 1906-ൽ കെ. രാമകൃഷ്ണപിള്ള പത്രാധിപരായി ചുമതലയേറ്റു.
സ്വദേശാഭിമാനി’ക്ക് തൊട്ടുപിന്നാലെ സമുദായപരിഷ്കരണം മുൻനിർത്തി ‘മുസ്ലിം’ (1906) എന്ന മാസിക ആരംഭിച്ചു. 1931-ൽ ‘ഇസ്ലാമിയ പബ്ലിഷിങ് ഹൗസ്’ എന്നൊരു പ്രസിദ്ധീകരണശാല ആരംഭിച്ചു. അതേവർഷം ‘ദീപിക’ എന്നൊരു മാസികയും ആരംഭിച്ചു.
1918-ൽ അറബി-മലയാളത്തിൽ പ്രസിദ്ധീകരണമാരംഭിച്ചു. തുടർന്ന് മുസ്ലിം സമുദായത്തിൽ ഐക്യം നിലനിർത്തുന്നതിനായി ‘അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ’യ്ക്ക് മൗലവി രൂപംകൊടുത്തു.
കൊടുങ്ങല്ലൂരിൽ ‘നിഷ്പക്ഷസംഘം’ എന്ന സമുദായസംഘടന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇത് പിന്നീട് 1932-ൽ ‘മുസ്ലിം ഐക്യസംഘ’മായി മാറി.
1932 ഒക്ടോബർ 31-ന്, വക്കം അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു.

