വിഴിഞ്ഞം തുറമുഖത്തിനായി എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ വികസനം സമാധാനം എന്ന മുദ്രാവാക്യവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ക്യാപ്റ്റനായ പ്രചാരണ ജാഥ 7 മുതൽ 9 വരെ.
നാളെ വൈകുന്നേരം ആറിന് വര്‍ക്കലയില്‍ മന്ത്രി പി. രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. ഏഴിന് ഇടവ, വെട്ടൂര്‍, അഞ്ചുതെങ്ങ്, മുതലപ്പൊഴി, പെരുമാതുറ എന്നിവിടങ്ങളിലും എട്ടിന് മരിയനാട്, പള്ളിത്തുറ, കൊച്ചുവേളി, വലിയതുറ, പൂന്തുറ എന്നിവിടങ്ങളിലും ഒന്പതിന് പൊഴിയൂര്‍, പൂവാര്‍, പുതിയതുറ, വിഴിഞ്ഞം ചപ്പാത്ത് എന്നിവിടങ്ങളിലും സ്വീകരണം നല്‍കും. ഒന്പതിന് വൈകുന്നേരം അഞ്ചിന് വിഴിഞ്ഞത്ത് നടക്കുന്ന സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ പങ്കെടുക്കും.
സമര സമിതി ഉന്നയിച്ച ഏഴിന ആവശ്യങ്ങളില്‍ ആറെണ്ണത്തിനും സര്‍ക്കാര്‍ പരിഹാരംകണ്ടതായി അവകാശപ്പെടുന്ന നോട്ടീസുമായാണ് ജാഥ നടത്തുന്നത്. തീരശോഷണ പഠനത്തിന് സമിതിയെ നിയോഗിച്ചതിന്‍റെ സര്‍ക്കാര്‍ ഉത്തരവിന്‍റെ നന്പര്‍ നോട്ടീസില്‍ നല്‍കിയിട്ടുണ്ട്. മണ്ണെണ്ണ സബ്സിഡി സമര സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണെണ്ണ ഉപയോഗിക്കുന്ന എഞ്ചിന്‍ മാറ്റാന്‍ സഹായം നല്‍കുന്ന പദ്ധതി നടപ്പാക്കാനുള്ള ചര്‍ച്ച പുരോഗമിക്കുന്നതായി നോട്ടീസില്‍ പറയുന്നു.
തീരശോഷണം പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്ന് ഈ വിഷയത്തില്‍ മറുപടി നല്‍കുന്നു. വീട് നഷ്ടപ്പെട്ട് വലിയതുറ ഗോഡൗണില്‍ കഴിയുന്ന 284 കുടുംബങ്ങളില്‍ 151 പേര്‍ക്ക് മാറി താമസിക്കാന്‍ വീട്ടുവാടക നല്‍കിയതായി നോട്ടീസില്‍ പറയുന്നു. പുനരധിവാസ പദ്ധതിക്കായി ഫ്ലാറ്റുകള്‍ നിര്‍മിച്ചു നല്‍കുമെന്നും മുതലപ്പൊഴി പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങിയതായും ജാഥക്കായി ഇറക്കിയ നോട്ടീസില്‍ പറയുന്നു.

